ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

പത്തു നൂറ്റാണ്ടിന്റെ പെരുമയുമായി പരിയങ്ങാട് പള്ളി

പത്തു നൂറ്റാണ്ടിന്റെ പഴമയുടെ പെരുമയുമായി പരിയങ്ങാട് പള്ളി


വണ്ടൂര്‍: പരിയങ്ങാട് പള്ളിക്ക് ആയിരത്തി ഒരുനൂറ് കൊല്ലത്തോളം പഴക്കമുണ്ടെന്നാണ് ഏകദേശകണക്ക്. കാളികാവ് പഞ്ചായത്തിലെ പരിയങ്ങാട്, അവിഭക്ത ഏറനാട്ടിലെ ആദ്യ പള്ളികളിലൊന്നാണ് പരിയങ്ങാട് പള്ളി. മഞ്ചേരി പയ്യനാട്, നിലമ്പൂര്‍ മൈലാടി പള്ളികളോടൊപ്പം പഴക്കമാണെന്നും വാദമുണ്ട്.

അടുത്ത കാല വരെ ദൂരെദിക്കിലുള്ളവര്‍ക്കു പോലും ഖബര്‍സ്ഥാന്‍ ഇവിടയെയായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, അടുത്തെങ്ങാനും ഒരു മരണം നടന്നാല്‍ കാളവണ്ടിയുടെ ശബ്ദമാണ് ഇവിടേക്ക് ആദ്യം ഓടി വരിക. അങ്ങാടി കടവിലെ ആളുകള്‍ ജാഗരൂഗരാവും.

അരിയും ചില്ലറ സാധനങ്ങളും പാത്രങ്ങളുമായാണ് കാളവണ്ടിയുടെ വരവ്. ഇനി പിറകെ ആള്‍ക്കൂട്ടം വരും, ഒരു മയ്യിത്തും ചുമന്ന്. ചിലപ്പോള്‍ ഒന്നിലധികം മയ്യിത്തുകളുമായേക്കാം. മണിക്കൂറുകളോളം നടന്ന് മയ്യിത്തും ചുമന്ന് എത്തുന്നവര്‍ക്ക് കഞ്ഞിയും കൂട്ടാനുമൊരുക്കാനാണ് കാളവണ്ടിയുടെ വരവ്. പള്ളിപറമ്പില്‍ തന്നെയാണ് പാചകവും. നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള കഥയാണിത്. വാമൊഴിയായി ലഭിച്ച കഥകളിലൊന്ന്.

പത്താം നൂറ്റാണ്ടിലാണ് പരിയങ്ങാട് പള്ളി നിര്‍മാണം നടന്നതെന്നാണ് അനുമാനം. പലഘട്ടങ്ങളില്‍ പുതുക്കി പണിതതാണെങ്കിലും പഴയ പള്ളി ഇന്നും അതേപോലെയുണ്ട്. മൂന്ന് ഭാഗവും പരിയങ്ങാട് പുഴയാല്‍ ചുറ്റപ്പെട്ട 40ലധികം ഏക്കര്‍ വരുന്ന വിശാലമായ സ്ഥലത്താണ് പള്ളി നിര്‍മിച്ചത്. ആന കുത്താതിരിക്കാന്‍ നല്ലകനത്തിലാണ് ചുമര്‍ നിര്‍മാണം.

സാധാരണ വെട്ടുകല്ല് രണ്ടെണ്ണം നീളത്തില്‍ വെച്ച വീതിയുണ്ടാകും ചുമരിന്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതുക്കി പണിയാനായി വരാന്തയിലെ കല്ലുകള്‍ ഇളക്കി മാറ്റാന്‍ നാട്ടുകാര്‍ പെടാപാട് പെട്ടു. രണ്ട് പേര്‍ വീതം ചേര്‍ന്നാണ് ഓരോ കല്ലും എടുത്തുമാറ്റിയത്.

കാലപ്പഴക്കം കൃത്യമായി ഗണിക്കാന്‍ വാമൊഴിയോ വരമൊഴിയോ ഇല്ല. ആരാണ് നിര്‍മിച്ചതെന്നും അജ്ഞാതം. പക്ഷെ നൂറ്റാണ്ടുകളുടെ പഴക്കത്തെ സാധൂകരിക്കുന്ന ഒട്ടേറെ തെളിവുകളിപ്പോഴുമുണ്ട്.നിര്‍മാണരീതി തന്നെ വ്യക്തമായ തെളിവുകളിലൊന്ന്. ഖബറുകള്‍ നിറഞ്ഞ 15 ഏക്കറിലധികം വരുന്ന ഖബര്‍ സ്ഥാനിലെ പഴമ അടയാളപ്പെടുത്തുന്ന മീസാന്‍ കല്ലുകള്‍. വണ്ടൂര്‍, എടപ്പുലം, തൊടികപ്പുലം, പാണ്ടിക്കാട് മുതല്‍ മഞ്ചേരി വരെ പരിയങ്ങാട് മഹല്ലിന്റെ ഭാഗമായിരുന്നെന്നാണ് കരുതുന്നത്. മമ്പുറം തങ്ങളടക്കമുള്ള മഹത്തുക്കള്‍ പരിയങ്ങാട്ട് വന്നിട്ടുണ്ട്.

1916 ല്‍ ജൂണ്‍ 16ന് പുതുക്കി പണിത മിമ്പറും അതിനുകൂടെ പുതുക്കി പണിത മച്ചിലിലും കാലഗണന കുറിച്ചിട്ടുണ്ട്. മച്ചിലില്‍ കൊത്തിയ അക്ഷരങ്ങള്‍ പേര്‍ഷ്യന്‍ പോലുള്ള ഭാഷയാണെന്ന് കരുതുന്നു. ഇതില്‍ പുനര്‍നിര്‍മാണ വര്‍ഷത്തിന്റെ ചില സൂചകങ്ങളുണ്ടെന്ന് പണ്ഡിതര്‍ പറയുന്നു.

പള്ളി സ്ഥാപിതമായത് മുതല്‍ ദര്‍സും പ്രവര്‍ത്തിച്ചിരുന്നതായാണ് വിശ്വാസം. പള്ളിയോടനുബന്ധിച്ച് ഖാസിപുരയും മുക്രിപ്പുരയും ഉണ്ടായിരുന്നു. പുഴയില്‍ നിന്ന് കോരികൊണ്ട് വന്നാണ് ഒറ്റകല്ലിലുണ്ടാക്കിയ ഹൗളിലേക്ക് വെള്ളം നിറച്ചിരുന്നത്. ഇങ്ങനെ വെള്ളം നിറക്കാന്‍ ആളുകള്‍ നേര്‍ച്ച നേരുന്ന പതിവുമുണ്ടായിരുന്നത്രേ. വെള്ളം കൊണ്ട് വരാനായി പുഴക്കരയിലെ പാറകളില്‍ ഒതുക്ക് വെട്ടിയുണ്ടാക്കിയത് ഇപ്പോഴും ഉണ്ട്. വെള്ളം നിറക്കാന്‍ പിന്നീട് ഏന്തുകുട്ടയും ചാമ്പ് മെഷിനുമൊക്കെയായി.

അടുത്തടുത്ത് വീടുകളുണ്ടായിരുന്ന അങ്ങാടികട എന്ന കടവ് പിന്നീട് പാണ്ടികടവായി മാറി. 1000 പറ നെല്ല്പാട്ടം ലഭിച്ചിരുന്നു മുന്‍പ് പള്ളിക്ക്. ഭൂപരിഷ്‌കരണത്തിന്റെ മറവില്‍ വഖഫ് സ്വത്ത് പലരും സ്വന്തമാക്കിയപ്പോള്‍ ഏക്കര്‍ കണക്കിന് സ്ഥലം നഷ്ടമായി. 1921 ലെ കലാപത്തില്‍ ബ്രിട്ടീഷ് പട്ടാളം പള്ളി തീവെച്ചതായും നിരവധി കിതാബുകള്‍ കത്തിനശിച്ചതായും പഴമക്കാര്‍ പറയുന്നു.

സ്ഥാപിതകാലം മുതലുണ്ടായിരുന്ന ദര്‍സ് ഇടക്കെപ്പോഴോ മുറിഞ്ഞു. പിന്നെ ദര്‍സിന്റെ പുനഃസ്ഥാപനം കഴിഞ്ഞ നൂറ്റാണ്ടില്‍ വണ്ടൂര്‍ ഖാസിയായിരുന്ന ഒകെപറ്റ മമ്മുട്ടി മുസ്‌ലിയാരാണ് നടത്തിയത്. അതിനുമുന്‍പ് പുതുകൊള്ളി മരക്കാര്‍ മുസ്‌ലിയാര്‍ 40 കൊല്ലത്തോളം ദര്‍സ് നടത്തിയിട്ടുണ്ടിവിടെ. ആലിഹസ്സന്‍ മുസ്‌ലിയാര്‍ പള്ളിശ്ശേരി, എടപ്പുലം മാനുമുസ്‌ലിയാര്‍, തുടങ്ങി പ്രഗത്ഭര്‍ മുദരിസുമാരായിരുന്ന ദര്‍സ് ഇപ്പോള്‍ മൊയ്തീന്‍കുട്ടി ഫൈസി വാക്കോട് ആണ് നയിക്കുന്നത്.

പള്ളിയോടനുബന്ധിച്ച് ശരീഅത്ത് കോളജും കഴിഞ്ഞ വര്‍ഷം ആരംഭിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പള്ളിയുടെ ഇപ്പോഴത്തെ മുതവല്ലി കെ.ടി. ഉണ്ണിഹൈദ്രുഹാജിയാണ്.

സൈഫുന്നസര്‍
News @ Chandrika
7/22/2013 

1 comment:

  1. പരിയങ്ങാട് പള്ളി കാണുമ്പോഴൊക്കെ അതിന്റെ ചരിത്രം അറിയാൻ ആഗ്രഹിച്ചിട്ടുണ്ട്. 1000 വർഷത്തിന് അപ്പുറം പഴക്കമുണ്ടെന്നും ബ്രീടീഷ് വെടിവെപ്പ് നടന്നിട്ടുണ്ട് എന്നുമൊക്കെ കേട്ടിരുന്നു. എന്റെ ആഗ്രഹത്തെ ഏറെ കുറെ തൃപ്തിപ്പെടുത്തിയ വിവരണം ആയിരുന്നു. നന്ദി

    ReplyDelete

ജ്ജ് മുണ്ടാണ്ടെ പോവ്വാ