ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

സുരേഷ് കുമാറും ബൈതു‌റഹ്മയും

സുരേഷ്‌കുമാര്‍ വിട്ടു നല്‍കിയ ഭൂമിയില്‍ രണ്ടു ബൈത്തുറഹ്മകള്‍ ഉയരും

മലപ്പുറം: ഏലംകുളം പഞ്ചായത്തിലെ ചെറുകര ആലുംകൂട്ടം മുണ്ട്രപള്ളിയാലില്‍ സുരേഷ് കുമാര്‍ സന്തോഷാശ്രൂ പൊഴിച്ചു. ശിഹാബ് തങ്ങളുടെ നാമധേയത്തിലുള്ള ബൈത്തുറഹ്മ ഭവന പദ്ധതിയില്‍ രണ്ട് വീടുകള്‍ നിര്‍മിക്കാനായി തന്റെ ഉടമസ്ഥതയിലുള്ള ആറ് സെന്റ് സ്ഥലം നിറഞ്ഞ മനസ്സോടെ സൗജന്യമായി വിട്ടുനല്‍കുന്ന രേഖ സുരേഷ്‌കുമാര്‍ മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.

ഇന്നലെ കോട്ടക്കലില്‍ നടന്ന ഖത്തര്‍ കെഎംസിസി ബൈത്തുറഹ്മ ശിലാസ്ഥാപന ചടങ്ങിലായിരുന്നു മാതൃകയായ കൈമാറ്റം. വികാരനിര്‍ഭരമായ കരഘോഷങ്ങള്‍ക്കിടെ സുരേഷ്‌കുമാര്‍ മതമൈത്രിക്ക് കൂടിയാണ് നിറം പകര്‍ന്നത്. സുരേഷ് കുമാര്‍ വിട്ടു നല്‍കുന്ന ഭൂമിയില്‍ മതസൗഹാര്‍ദത്തിന്റെ വിളംബരമോതി മുസ്‌ലിംയുവാവിനും ഹൈന്ദവയുവതിക്കുമാണ് വീടുകള്‍ ഉയരുക. ദരിദ്രരായ കോട്ടക്കാട് ഇഖ്ബാലിനും കാവുമ്പുറത്ത് സരിതക്കും വീടെന്ന സ്വപ്‌നത്തിന് ചിറകുകള്‍ വെച്ച് ഇനി കാരുണ്യത്തിന്റെ വീടുകള്‍ ഉയരും.

കാരുണ്യവീഥിയിലും മതമൈത്രിയിലും ചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന ബൈത്തുറഹ്മയില്‍ സുരേഷ്‌കുമാറിന്റെ സ്‌നേഹവായ്പ് തിളക്കമാര്‍ന്ന ചരിത്രം കുറിക്കുകയാണ്. ബൈത്തുറഹ്മയെ കുറിച്ച് കേട്ടറിഞ്ഞാണ് സുരേഷ് കുമാര്‍ സ്ഥലം കൈമാറാന്‍ തീരുമാനിച്ചത്. സുരേഷ് കുമാറിന്റെ അച്ഛന്‍ ശങ്കരന്‍കുട്ടി നായര്‍ മാസങ്ങള്‍ക്ക് മുമ്പ് ആകസ്മികമായി മരണപ്പെട്ടിരുന്നു. അച്ഛന്റെ സ്മരണയില്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുറപ്പിച്ച സുരേഷ് അതിനുള്ള വഴികള്‍ തേടുന്നതിനിടെയാണ് ആലുംകൂട്ടത്തെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിലെത്തിയത്. ഇതു വഴി ബൈത്തുറഹ്മയെ കുറിച്ച് മനസ്സിലാക്കിയ സുരേഷ്‌കുമാര്‍ ആറ് സെന്റ് സ്ഥലം വിട്ടു നല്‍കാന്‍ സന്‍മനസ്സ് അറിയിക്കുകയായിരുന്നു. പാവങ്ങള്‍ക്ക് വേണ്ടിയുള്ള അപ്രതീക്ഷിതമായ സ്‌നേഹവായ്പ് ആലംകുട്ടത്ത് വിസ്മയമായി.

സുരേഷിന്റെ വാഗ്ദാനം മുസ്‌ലിംലീഗ് നേതാക്കള്‍ ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെയും ജനറല്‍സെക്രട്ടറി പി അബ്ദുല്‍ ഹമീദിനെയും അറിയിച്ചു. സുരേഷ്‌കുമാര്‍ നല്‍കുന്ന ഭൂമിയില്‍ ജില്ലാ മുസ്‌ലിംലീഗ് ഇടപെട്ട് ഖത്തര്‍ കെഎംസിസിയുടെ വക ഒരു വീടും ജില്ലാ എംഎസ്എഫിന്റെ വക ഒരു വീടും നിര്‍മിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഗുണഭോക്താക്കളെ ആലുംകൂട്ടം മുസ്‌ലിംലീഗ് നേതൃത്വം കണ്ടെത്തുകയും സുരേഷ്‌കുമാര്‍ സന്തോഷ പൂര്‍വം സ്വീകരിക്കുകയുമായിരുന്നു.

മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി നേരത്തെ ബൈത്തുറഹ്മ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ സാമ്പത്തിക പ്രയാസം മൂലം ഏലംകുളം പഞ്ചായത്തില്‍ എങ്ങിനെ രണ്ട് വീടുകള്‍ യാഥാര്‍ഥ്യമാക്കുമെന്ന ആശങ്ക പഞ്ചായത്ത് ലീഗ് നേതാക്കള്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോട് പറഞ്ഞപ്പോള്‍ പദ്ധതിയുമായി മുന്നോട്ടു പോകണമെന്ന് പറഞ്ഞ തങ്ങള്‍ ആദ്യ സംഭാവനയായി 500 രൂപയും കൈമാറിയിരുന്നു. തങ്ങളുടെ ആദ്യ സംഭാവനയുമായി പഞ്ചായത്ത് ലീഗ് ഭാരവാഹികളും മറ്റും ഇറങ്ങി തിരിച്ച ഏലംകുളം പഞ്ചായത്തില്‍ ഇപ്പോള്‍ രണ്ട് ബൈത്തുറഹ്മ വീടുകള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് സുരേഷ്‌കുമാറിന്റെ ഭൂമികൈനീട്ടത്തില്‍ രണ്ട് വീടുകള്‍ കൂടി ഉയരുന്നത്. ആശങ്കയുടെ ആഴങ്ങളില്‍ നിന്ന് പ്രതീക്ഷയുടെ പാളത്തില്‍ ഇപ്പോള്‍ പഞ്ചായത്തില്‍ ബൈത്തുറഹമയുടെ എണ്ണം അഞ്ചിലേക്ക് ഉയരുന്നുവെന്ന സവിശേഷതകൂടിയുണ്ട്.
ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിച്ചല്ല ഭൂമി നല്‍കുന്നതെന്ന് സുരേഷ്‌കുമാര്‍ പ്രത്യേകം ചൂണ്ടിക്കാട്ടി.

അച്ഛന്റെ പേരില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്നത് ശിഹാബ് തങ്ങളുടെ പേരിലുള്ള ബൈത്തുറഹ്മയിലൂടെയാകുമ്പോള്‍ അതിന് സുരക്ഷയും സ്ഥിരതയുമുണ്ടാകുമെന്ന് സുരേഷ്‌കുമാര്‍ ചന്ദ്രികയോട് പറഞ്ഞു. മഹത്തായ ജീവകാരുണ്യമാണ് മുസ്‌ലിംലീഗിന്റെ ബൈത്തുറഹ്മ പദ്ധതിയെന്നും റേഷന്‍ കട നടത്തിയിരുന്ന തന്റെ അച്ഛന്‍ സേവനത്തെ ഏപ്പോഴും ഇഷ്ടപ്പെട്ടിരുന്നെന്നും സുരേഷ്‌കുമാര്‍ ചന്ദ്രികയോട് പറഞ്ഞു. ചെറുപ്പത്തിലേ റേഷന്‍ കട നടത്തിവരുന്ന സുരേഷ്‌കുമാറിന്റെ സമ്പാദ്യത്തില്‍ നിന്നുള്ള ആറ് സെന്റ് സ്ഥലമാണ് ബൈത്തുറഹ്മക്കായി വിട്ടു നല്‍കിയത്. ശാന്തകുമാരിയാണ് സുരേഷിന്റെ അമ്മ. അഞ്ജലി ഭാര്യയും വര്‍മ മകളുമാണ്. സന്തോഷ്‌കുമാര്‍, സജികുമാര്‍, സിന്ധു സഹോദരങ്ങളാണ്.

ഇഖ്ബാല്‍ കല്ലുങ്ങല്‍
News @ Chandrika
8/12/2013

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ