ഏവര്‍ക്കും ഈ സൈറ്റിലേക്ക് സ്വാഗതം..

അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ മലപ്പുറത്ത്

മീമ്പാട്ടെ പഴയ അമ്മിണിയായി നിരുപമ തറവാട്ടിലെത്തി



മലപ്പുറം: തുള്ളിക്കൊരു കുടം കണക്കെ പുറത്ത് മഴ തിമര്‍ത്ത് പെയ്യുമ്പോഴാണ് മീമ്പാട്ട് തറവാട്ടു മുറ്റത്ത് നിരുപമയെത്തിയത്. ഓര്‍മ്മയിലെ കുട്ടിക്കാലവും പിച്ചവെച്ചു വളര്‍ന്ന നാടും കണ്‍കുളിര്‍ക്കെ കണ്ടതുകൊണ്ടാവും മഴത്തുള്ളികള്‍ കയ്യിലൊതുക്കി മേലോട്ടു നോക്കി പുഞ്ചിരിച്ചത്.

ഈ മഴത്തുള്ളികള്‍ തന്നെയാണ് 'റെയ്ന്‍ റൈസിങ'് എന്ന തന്റെ ശ്രദ്ധേയമായ കവിതാ സമാഹാരത്തിന്റെ രചനക്ക് ഊര്‍ജവും വെളിച്ചവും പകര്‍ന്നത്. ഗൃഹാതുരസ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന മലപ്പുറം മുണ്ടുപറമ്പിലെ രാം നിവാസിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ മീമ്പാട്ടെ പഴയ അമ്മിണിയായി നിരുപമ അമ്മാവന്റെ കൈപിടിച്ചു.

ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ നിരുപമ മേനോന്‍ റാവു മലപ്പുറം മുണ്ടുപറമ്പിലുള്ള മീമ്പാട്ട് രാംനിവാസില്‍ എത്തിയത്. ബാല്യകാല ഓര്‍മ്മകള്‍ അയവിറക്കുന്ന റെയ്ന്‍ റൈസിങ്ങ് എന്ന കവിതാ സമാഹാരത്തിന്റെ മലയാള വിവര്‍ത്തനം പ്രകാശനം ചെയ്യാനായി കാലിക്കറ്റ് സര്‍വകലാശാലയില്‍ ഇന്ന് രാവിലെ നടക്കുന്ന ചടങ്ങിനാണ് നിരുപമയെത്തിയത്.

അമ്മാവനായ ഡോ. എം.ആര്‍ നായരും ഭാര്യ പ്രഭാവതിയും മകള്‍ മീരയും ചേര്‍ന്നാണ് നിരുപമയെ സ്വീകരിച്ചത്. ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് മലപ്പുറത്തെത്തിയത്.

നിരുപമ നാട്ടിലെത്തിയതറിഞ്ഞ് നിരവധി കുടുംബാംഗങ്ങള്‍ മീമ്പാട്ട് തറവാട്ടിലെത്തി. അമ്മയുടെയും ഭര്‍ത്താവിന്റെയും വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ കുടുംബാംഗങ്ങള്‍ പഴയ കാല അനുഭവങ്ങളും പങ്കുവെച്ചു. പുറത്തു തിമിര്‍ത്തു പെയ്യുന്ന മഴയെകുറിച്ചും നിരുപമ പറഞ്ഞു തുടങ്ങി.

1950 ഡിസംബറില്‍ അമ്മയുടെ മീമ്പാട്ട് തറവാട്ടിലാണ് നിരുപമ ജനിച്ചത്. രണ്ടരക്കൊല്ലംമുമ്പ് വിദേശകാര്യ സെക്രട്ടറിയായിരിക്കുമ്പോഴാണ് നിരുപമ അവസാനമായി മലപ്പുറത്തെത്തിയത്. യു.എസ് അമ്പാസിഡറായ ശേഷം ആദ്യമായാണ് ഇവിടെയെത്തുന്നത്. അന്ന് കാവുങ്ങലിലുള്ള മുഖ്യതറവാട്ടില്‍ ബന്ധുക്കള്‍ വരവേല്‍പ്പ് നല്‍കിയിരുന്നു.

മഴയും പച്ചപ്പും അമ്മിണിക്ക് ജീവനായിരുന്നുവെന്ന് അമ്മാവനായ ഡോ. എം.ആര്‍ നായര്‍ പറഞ്ഞു. ഏറെ ഇഷ്ടമുള്ള മഴയെതന്നെയാണ് നിരുപമ തന്റെ കവിതാസമാഹാരത്തില്‍ ചാലിച്ചത്. മൂന്ന് ഭാഗങ്ങളായി 34കവിതകളടങ്ങുന്നതാണ് സമാഹാരം. എം.എന്‍ കാരശ്ശേരിയാണ് കവിത മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത്.

മലപ്പുറത്തിന്റെ മഴയും മണ്ണും ഒരിക്കല്‍ക്കൂടി തൊട്ടറിഞ്ഞ ഇന്ത്യയുടെ അമേരിക്കന്‍ സ്ഥാനപതി ബന്ധുക്കളോട് യാത്ര പറഞ്ഞ് അഞ്ച് മണിയോടെ കോഴിക്കോട് താജ് ഹോട്ടലിലേക്ക് മടങ്ങി. ഇന്ന് പത്ത് മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന പരിപാടിക്ക് ശേഷം വൈകുന്നേരം ഡല്‍ഹിയിലേക്ക് തിരിക്കും.



പി.എ അബ്ദുല്‍ ഹയ്യ്
Posted On: 7/2/2013

No comments:

Post a Comment

ജ്ജ് മുണ്ടാണ്ടെ പോവ്വാ